Wednesday, August 30, 2006

എന്റെ മാത്യത്വം .

എന്നെ അറിയാത്ത
എന്നെ കണാത്ത
സ്വപ്നങ്ങളില്‍ എന്നെ വിളിച്ചുണര്‍ത്തിയ
എന്റെ ഉണ്ണീ....
ജന്മം നല്‍കുന്നത്തിനു മുമ്പ്‌
നിന്നെ ഞാന്‍ കൊന്നു കളഞ്ഞല്ലോ..!
നിന്നെ കുറിച്ചുള്ള എന്റെ ഏത്‌ ചിന്തയും
രക്തം പറ്റിയ മൂര്‍ച്ചയുള്ളകത്തിയെ
കുറിച്ചുള്ള ഒര്‍മ്മയാണ്‌.


ഗണിത പുസ്തകത്തിലെ അക്കങ്ങള്‍
ഒന്നും എനിക്ക്‌ കാണാന്‍ കഴിയുന്നില്ല.
ഉറക്കത്തെ വേദന തട്ടിയെടുക്കുന്നു.
മനസ്സിന്റെ രൂപം എന്താണ്‌?
ചിന്തകള്‍ കനം വെക്കുകയാണ്‌.
ഉത്തരമില്ലാത്ത വാക്കുകളില്ലാത്ത
ചോദ്യങ്ങള്‍ ആവര്‍ത്തിക്കപെടുകയാണ്‌.


ഉണ്ണീ ,,,,
നീ ഒന്നറിയുക
എന്റെ ഒടുക്കം മടക്കം
എല്ലാം നിന്നിലേക്ക്‌ തന്നെയാണ്‌.


നിന്നെ പറ്റി ചോദിക്കുന്നവരാണ്‌ എനിക്കു ചുറ്റും.
എന്റെ വേദന അറിയാതെ
അവര്‍ ചോദിച്ചു കൊണ്ടേയിരിക്കും.

ഇപ്പ്പ്പോള്‍ ഞാന്‍ അവരോട്‌
ഉറക്കേ പറയാന്‍ആഗ്രഹിക്കുകയാണ്‌.
ഞാനവനെ മടക്കി അയച്ചിരിക്കയാണ്‌
എന്നിലേക്ക്‌ തന്നെ

എന്തിനന്നോ .......?
തിരിച്ചു പിറവിയെടുക്കാന്‍
എന്റെ ഉണ്ണിയായി...
എന്റെ ജീവിതമായി....!

സ്നേഹത്തിന്റെ നിര്‍വചങ്ങള്‍
മറന്നു പോവും മുമ്പ്‌നീ വരണം
എന്റെ അരികില്‍......
നിനക്ക്‌ ഞാന്‍ കാത്തുവെച്ചിട്ടുണ്ട്‌
എന്റെ മാത്യത്വം .

Wednesday, August 23, 2006

നീ തന്നെ മരണവും സന്ധ്യേ....(അയ്യപ്പപണിക്കര്‍ ഒരു ഓര്‍മ്മ)


കാടെവിടെ മക്കളെ?
മേടെവിടെ മക്കളെ?
കാട്ടുപുല്‍ത്തകടിയുടെ
വേരെവിടെ മക്കളെ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളെ!
കാറ്റുകള്‍ പുലര്‍ന്ന
പൂങ്കാവെവിടെ മക്കളെ?
എല്‍ പി സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത്‌ എസ്‌ എഫ്‌ ഐ യുടെ ബാലസംഘം, സ്വാതത്രദിന പരിപാടിയുടെ ഭാഗമായി ഒരു ഘോഷയാത്ര ഉണ്ടായിരുന്നു.എന്റെ ഏട്ടന്‍ അതിന്റെ എല്ലാം ചുക്കാന്‍ പിടിച്ചു നടന്നിരുന്നിരുന്നത്‌ കൊണ്ട്‌ ഞാനും അതിനെ ഭാഗമായി.കയ്യില്‍ പല കളറിലുമുള്ള ബലൂണുകള്‍ തരും പിന്നെ ഒരു കൊടിയും .എട്ടന്മാര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ അങ്ങു ഏറ്റുവിളിക്കും.
കാടെവിടെ മക്കളെ?
മേടെവിടെ മക്കളെ?
കാട്ടുപുല്‍ത്തകടിയുടെ
വേരെവിടെ മക്കളെ?
അതു നാവില്‍ നിന്നും ഇന്നും മാഞ്ഞിട്ടില്ല.മായുകയും ഇല്ല.കുറെ കാലത്തിനു ശേഷമാണ്‌ ഞങ്ങള്‍ അന്ന് ആര്‍ത്തുവിളിച്ചു ആഘോഷമാക്കിയത്‌ അയ്യപ്പപ്പണിക്കരുടെ കവിതകളായിരുന്നു എന്ന്.
പിന്നീട്‌ അയ്യപ്പപ്പണിക്കരുടെ ഏതാണ്ട്‌ എല്ലാ പുസ്തകങ്ങളും വായിച്ചുതീര്‍ത്തപ്പോള്‍ ആ കവിയെ നേരില്‍ കാണണം എന്ന ആഗ്രഹം വല്ലാതെ അങ്ങു വളര്‍ന്നു.ഉത്താരാധുനികതയുടെ ഈ വര്‍ത്തമാനകാലത്തു പണിക്കരുടെ ഊര്‍ജ്ജമുള്ള കവിതകള്‍ വല്ലാതെ മനസ്സിനെ തൊട്ടുഉണര്‍ത്തിയിട്ടുണ്ട്‌.
രണ്ട്‌ വര്‍ഷം മുമ്പ്‌ കോളേജില്‍ ഒരു പരിപാടിക്കു അയ്യപ്പപ്പണിക്കര്‍ വന്നു. കറുത്ത തൊപ്പിയിട്ടു വന്ന ഒരു കുറിയ മനുഷ്യന്‍. ശങ്കരപിള്ള സാറിന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാനായിരുന്നു.നാടകത്തെ കുറിച്ചും കവിതയെ കുറിച്ചും അദ്ദേഹം നന്നായി പ്രസംഗിച്ചു.വളരെ താഴ്‌ന്ന ശബ്ദത്തില്‍ .
അദ്ദേഹത്തോടു സംസരിക്കണം എന്ന എന്റെ ആഗ്രഹം കൂടി കൂടി വന്നു. ഓഡിറ്റോറിയത്തിനെ വാതിലില്‍ ഞാന്‍ കാത്തുനിന്നു.അല്‍പസമയത്തിനുള്ളില്‍ അദ്ദേഹം പുറത്തുവന്നു.ഞാന്‍ അടുത്തേക്ക്‌ ചെന്നു.ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയിരുന്നു.കുറെ സംസരിക്കണം എന്ന ആഗ്രഹം ആ ഭയത്തില്‍ അലിഞ്ഞില്ലാതായി.അടുത്തെത്തിയപ്പോള്‍ എന്നെ സൂക്ഷിച്ചു നോക്കി.
വിറച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു
" സര്‍ എനിക്കൊരു ഒപ്പ്‌ തരണം"
എന്നെ ഒന്നുകൂടി നോക്കി.
പിന്നെ ഒന്നു ചിരിച്ചു എന്നു വരുത്തി
"എന്തു ചെയ്യുന്നു "
ഞാന്‍ ഒറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ഞു തീര്‍ത്തു.
" ഉം "
'അയ്യപ്പപ്പണിക്കരുടെ തിരഞ്ഞെടുത്ത കവിതകള്‍' ഞാന്‍ കയ്യില്‍ കരുതിയിരുന്നു.
അത്‌ വാങ്ങി ഒരു ഒപ്പിട്ടുതന്നു.തിരിച്ചുതരുമ്പോള്‍ ചോദിച്ചു
"ഈ ബുക്ക്‌ എവിടെ നിന്നും വാങ്ങി"
"സര്‍ എന്‍.ബി.എസ്‌."
"ഒകെ നല്ലോണം വായിക്കണം "
എന്നിട്ട്‌ വേഗത്തില്‍ നടന്നു പോയി
എന്റെ സന്തോഷം പറഞ്ഞറീക്കാന്‍ വയ്യാത്തതായിരുന്നു.ആ ബുക്ക്‌ ഞാന്‍ കാണിക്കാത്ത ആളുകള്‍ കുറവായിരിക്കും.
ഇന്ന് ഈ വാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി.പണിക്കരുടെ കവിതയിലെ പ്രണയം ,രചനാതന്ത്രം , നിര്‍വചനങ്ങള്‍ , പൊരുള്‍,ആത്മീയത എല്ലാം കവിത ഉള്ളിടത്തോളം കാലവും ഉണ്ടാകും.ഇതൊരു നോവു തന്നെയാണ്‌.
ലോകത്തിന്റെ സ്പന്ദനങ്ങള്‍ തന്റെ തന്നെ സ്പന്ദങ്ങാളാക്കിയ കവിയുടെ കാഴ്ച്ച നമുക്ക്‌ നഷ്ട്ടമാവുകയാണ്‌.
" നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീതന്നെയിരുളുന്നു
നീതന്നെ മറയുന്നു
നീതന്നെ നീതന്നെ സന്ധ്യേ"
അങ്ങേക്ക്‌ കാവ്യ കൈരളിയുടെ പ്രണാമം



Friday, August 18, 2006

നിന്റെ ചുണ്ടുകള്‍ക്ക്‌ എന്റെ സലാം

വണ്ടി യാത്ര തുടങ്ങിയിട്ടും മനസ്സ്‌ സ്റ്റേഷനില്‍ തന്നെയാണ്‌.എന്നെ ഉപേക്ഷിച്ചു പോയ സൗഗ്യദത്തിന്റെ ശേഷിപ്പന്വേശിച്ചു കൊണ്ട്‌.വണ്ടിയുടെ വേഗം, പാളത്തിന്റെ പ്രതിശേധം,കറങ്ങുന്ന് ഫാനില്‍ നിന്നും ചൂടുള്ള കാറ്റ്‌ വീശിന്നുണ്ട്‌.കണിശമായ അകലങ്ങള്‍ നല്‍കി എല്ലാവരും ഇരിക്കുന്നു.
നീങ്ങുന്ന പാളത്തിനോടപ്പം മനസ്സും യാത്രതുടങ്ങിയിരിക്കുന്നു.എന്റെ ഉള്ളില്‍ ത്യപ്തിയടയാത്ത എന്തോ ഒന്നുണ്ട്‌.അത്‌ അതിമോഹത്തിനോടു ധര്‍മ്മം പുലര്‍ത്തുന്നതാണ്‌.എന്നും അവള്‍ എന്റെ കൂടെ വേണമെന്ന എന്റെ വാശി അല്ല ആവശ്യം ഒരു വികാരത്തിന്റെയും അകമ്പടിയും ഇല്ലാതെ അവള്‍ നിരാകരിച്ചു.ഒരിക്കല്‍ പോലും അവളുടെ ജീവിതം എനിക്കു താരമെന്നു അവള്‍ പറഞ്ഞിരുന്നില്ല.എന്നിട്ടും വെറുതെ എങ്കിലും ഞാന്‍ സ്വപ്നം കണ്ടു.അല്ലെങ്കിലും അതിമോഹത്തിന്റെ കൂട്ടുകാരനാണല്ലോ ഞാന്‍.യാത്ര അയക്കാന്‍ സ്റ്റേഷനില്‍ വന്ന അവള്‍ ഒരു വികാരവും കൂടാതെ യാത്ര പറഞ്ഞപ്പോള്‍ എന്റെ ജീവിതത്തിലെ ദുരിതാനുഭവങ്ങളുടെ പട്ടിക ആരോഹണക്രമത്തിലാക്കുകയായിരുന്നു ഞാന്‍.ഇതിലൊന്നുപോലും അലിയിച്ചു കളയാന്‍ ഞാനഗ്രഹിക്കുന്നില്ല.
കച്ചവടക്കാരുടെ ബഹളവുമായി ഒരു സ്റ്റേഷനുകൂടി.ഇറങ്ങാനുള്ളവര്‍ തിരക്കുകൂട്ടുന്നു.കിടന്നുറങ്ങണം എന്ന എന്റെ ചിന്തയെ തല്‍കാലം എനിക്കു മറക്കേണ്ടിവരുമെന്നു തോന്നുന്നു.ഒരു പറ്റം പല പ്രായത്തിലും പല വേഷത്തിലുമുള്ള സ്തീകള്‍ ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നു.സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവാരാണവര്‍.തീവണ്ടിയേക്കാള്‍ വേഗത്തിലാണവരുടെ സംഭാഷണം.റെയില്‍ വേ ബജറ്റും പൈങ്കിളി സീരിയലും വീട്ടുവഴക്കും പ്രണയവും എല്ലാം കടന്നു വരുന്നുണ്ട്‌ അവരുടെ ഇടയില്‍.
ഇപ്പ്പ്പോഴിവിടെ പുതിയ ഒരാള്‍ കൂടിയുണ്ട്‌.ചെമ്പിച്ച മുടിയും അയഞ്ഞ ഉടുപ്പിട്ട ഒരു കൊച്ചു പെണ്‍കുട്ടി.നേര്‍ത്ത ശബ്ദത്തിലവള്‍ പാട്ടുപാടുന്നുണ്ട്‌.വഴിയറിയാതെ പകച്ചു നില്‍ക്കുന്ന നാടോടി പെണ്‍കുട്ടിയുടെ കുറിച്ചുള്ള ഈ പാട്ട്‌ ഞാന്‍ മുന്നെ പലതവണ കേട്ടതായി തോന്നുന്നു.ചിലരെല്ലാം എറിഞ്ഞുകൊടുക്കുന്ന നാണയതുട്ടുകള്‍ ഇടക്കിടക്ക്‌ അവള്‍ നോക്കുന്നുണ്ട്‌.
പതുക്കെ തീവണ്ടി നിന്നു തുടങ്ങിയിരിക്കുന്നു.അടുത്താരു സ്റ്റേഷന്‍ കൂടി.ഇറങ്ങാനുള്ളവര്‍ ഒന്നു തിരിഞ്ഞുപോലും നോക്കാതെ യാത്രയായി.പുതിയ മുഖങ്ങള്‍ വീണ്ടും പ്രത്യക്ഷമായി.പക്ഷെ പഴയ കണ്ണുകള്‍ ഒന്നും എന്റെ കണ്ണില്‍ നിന്നും മായുന്നില്ല.സ്റ്റേഷനില്‍ ബഹുവര്‍ണ്ണ പരസ്യഫലകങ്ങള്‍.ഒരു ജ്വല്ലറിയുടെ ഡയമെണ്ട്‌ ടിവിഷന്റെ പരസ്യം , അര്‍ധനഗ്നയായി നില്‍ക്കുന്ന സ്ത്രി സൗന്ദര്യം അതിനു താഴെ തണലില്‍ കിടന്നുറങ്ങുന്ന പോളിയോ ബാധിച്ച ഒരു കൊച്ചു സുന്ദരി...
ഇപ്പ്പ്പോഴും സീസണ്‍ ഗാങ്ങ്‌ സംസാരിച്ചുകൊണ്ടിരിക്കുന്നു.ഒരു സീസണ്‍കാരികള്‍ ഭക്ഷണപൊതിതുറന്നു.വലിയ ബഹളത്തോടു കൂടി കഴിക്കാന്‍ തുടങ്ങി.വെയില്‍ വീണ പാളത്തിലൂടെ വണ്ടി യാത്ര തുടരുകായാണ്‌.ഒഴിഞ്ഞ പൊതി കാറ്റിനോടപ്പം പാളത്തിലേക്ക്‌.
പിച്ചക്കാരി ഇപ്പ്പ്പോഴും പാട്ടു നിറുത്തിയിട്ടില്ല.അവളുടെ മുന്നില്‍ വിരിച്ച തുണിയില്‍ ഒന്നോ രണ്ടോ നാണയതുട്ടുകള്‍ കൂടീയെന്നല്ലാതെ അവല്‍ക്ക്‌ ഒരു മാറ്റവും ഇല്ല.നിര്‍വികാരതയുടെ കടല്‍ എപ്പോഴും അവളുടെ കണ്ണില്‍ ഉള്ളതുപോലെ.അവളുടെ നേര്‍ത്തശബ്ദം എന്നില്‍ പ്രകമ്പനങ്ങല്‍ സ്യഷ്ട്ടിക്കുന്നു.അവളുടെ കണ്ണിലെ തിരമാലകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ എല്ലാം എന്നോടാണ്‌ എന്ന ഒരു തോന്നല്‍.വാക്കുകളിലൂടെ അല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളിലൂടെ എനിക്കുത്തരം നല്‍കാന്‍ കഴിഞ്ഞുരുന്നുവെങ്കില്‍...എന്നും ആരുടെയും മുന്നിലും നിസ്സഹായതയുടെ ഒരു കുപ്പായം അണിയാനുള്ള എന്റെ വിധിയെ തോല്‍പ്പിക്കാനുള്ള ശക്തി എനിക്കുണ്ടായിട്ടില്ല.നിശബ്ദമായി തണുത്തുറയുന്ന ഒരു പാട്‌ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നുണ്ട്‌.
ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക്‌ ഈ വണ്ടി പോയേക്കാം.അപ്പ്പ്പോഴും ഒരു ബിന്ദുവില്‍ നോക്കി പാട്ടുപാടുന്ന ഈ പെണ്‍കുട്ടി ചോദിക്കുന്ന ഉത്തരം ആരു നല്‍കും.
സീസണ്‍കാരികള്‍ ഒരു പൊതി കൂടി തുറന്നു.തന്റെ പാചക കസര്‍ത്ത്‌ കൂട്ടുകാരികളെ കാണിക്കാന്‍ ശ്രമിക്കുകയാണവള്‍.
"തേരേ ഊട്ടോ പര്‍ സലാം "
അവള്‍ പാടി കൊണ്ടിരിക്കയാണ്‌.ഒരു പക്ഷെ മഴ പെയ്തെന്നിരിക്കാം നനവുണ്ടാകണമെന്നില്ല.

Thursday, August 17, 2006

ഞാന്‍ കാത്തിരിക്കയാണ`

അവനെ കുറിച്ചുള്ള എന്റെ ഏതുതരം ചിന്തയും മലമുകളില്‍
പെയ്യുന്ന മഴ പോലെയാണ`.അരികത്തുള്ളതിനെ സ്വാന്തനിപ്പിക്കുകയും
അകലത്തുള്ളവയെ ആകര്‍ഷിക്കുകയും ചെയ്യുന്ന മഴയുടെ സംഗീതം പോലെ ......

"ഒന്നുമോര്‍ക്കാതെ മിണ്ടാതെ
കൈ കോര്‍ത്തു നടക്കണം നമുക്ക്‌.
നീണ്ടുപോകും നിഴലുകള്
‍രേഖപെടുത്തണം ചിത്രങ്ങള്‍.
നിന്റെ മിഴികള്‍ എന്റെ മനസ്സിന്റെ മിന്നലാട്ടങ്ങളാണ്‍.
സ്പര്‍ശനത്തിന്റെ ഓര്‍മകള്‍ ആത്മഹര്‍ശങ്ങളും.
ഹേയ്‌...നീ ഒന്നോര്‍ക്കുകഎന്റെ പ്രണയത്തിന്റെ
മെത്ത നിറയെ മഞ്ഞുപൂക്കളാണ`.
ഒരു വസന്തം മുഴുവന്‍ നിനക്കു വേണ്ടികാത്തുവെച്ചിട്ടുണ്ട്‌.
ഇത്രയും ആനന്ദം നിന്നെ പ്രലോഭിപ്പിക്കുന്നുവെങ്കില്‍,
നീ വരിക .....
ഈ മഞ്ഞ്‌ ഉരുകും മുമ്പ്‌.
ഈ പൂക്കളെല്ലാം വിടരും മുമ്പ്‌.
ഞാന്‍ കാത്തിരിക്കയാണ`....".

Tuesday, August 15, 2006

നമുക്ക്‌ ഈ മൂവന്തിയും നഷ്ടപ്പെട്ടിരിക്കുന്നു

അങ്ങനെ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങുകയാണ`.എന്റെ ഓര്‍മ്മകളുടെ സ്വപ്നങ്ങളുടെ സന്തോഷങ്ങളുടെ....എനിക്കവന്‍ തന്ന നല്ല നിമിഷങ്ങളിലൂടെ ഒരു യാത്ര........
തനിയെ നിറഞ്ഞു തുളുമ്പുക എന്നല്ലാതെ പ്രണയത്തിനു മറ്റു ആഗ്രഹങ്ങളൊന്നുമില്ല.ഒരു പക്ഷെ നിന്റെ സ്നേഹത്തിനുംഎന്തെങ്കിലും ആഗ്രഹം ആവശ്യമുണ്ടെങ്കില്‍ അത്‌ ഈ ആഗ്രഹം തന്നെയാവട്ടെ.തനിയെ ഉരുകുക .രാത്രിയാവോളം മധുരമാലപിച്ചഅരുവിയെപ്പോലെ കുതിക്കുക."ഖലീല്‍ ജിബ്രാന്‍
തുടക്കം ജിബ്രന്റെ കവിതയൊടുകൂടി ആവട്ടെ
അവനെ ആദ്യം കണ്ടുമുട്ടിയ നിമിഷം ,മണിക്കുര്‍ ദിവസം ഓര്‍മിച്ചെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഒരു പെണ്ണ്‍ കാണല്‍ ചടങ്ങിനപ്പുറം സുദീര്‍ഘമായ കണ്ടുമുട്ടലായിരുന്നു അത്‌ എനിക്ക്‌.മനസ്സും,ശരീരവും ഒരുപെണ്ണായി എന്നറീച്ച നാള്‍ മുതല്‍ കത്തിരുന്ന ശബ്ദമായിരുന്നു അവന്റെത്‌.ഞാന്‍ ആഗ്രഹിച്ചുപ്പോവുകായണിപ്പോള്‍...അന്നു മഴ ഉണ്ടായിരുന്നോ...തെളിച്ചമുള്ള ഒരു പൂക്കാലമയിരുന്നോ...എന്ന് ഓര്‍ത്തെടുക്കാന്‍ ,,,,!പക്ഷെ എന്റെ മനസ്സില്‍ രേഖപെടുത്തിയിട്ടുണ്ട്‌ അവന്റെ തിളക്കമുള്ളകണ്ണുകളെ .ഇന്നു ഞങ്ങളുടെ രണ്ടാമത്തെ വിവാഹവാര്‍ഷികമാണ`.ഞാന്‍ ഇവിടെ ഈ മഴയില്‍...അവനോ അങ്ങ്‌ ദൂരെ മരുഭൂമിയിലും....! എനിക്കറിയാം ഇവിടെ എന്റെ മുറ്റത്ത്‌ പൂക്കള്‍ ഉണ്ടായത്‌ അവന്റെ നന്മയില്‍ നിന്നാണ`.അവന്റെ ശ്വാസത്തില്‍ നിന്നാണ` ഇവിടെ തെന്നല്‍ ഉണ്ടായത്‌.അവന്റെ നേത്രരശ്മിയില്‍ നിന്നാണ` ഇവിടെ ചൂടുണ്ടായത്‌.ഞാന്‍ കാത്തിരിക്കുന്നത്‌ അവനോടപ്പമുള്ള നിമിശങ്ങല്‍ക്ക്‌ വേണ്ടിയാണ`......